ഒരു സ്വപ്നത്തിന്റെ ആരംഭം

അനേകം പേർ ഇന്ത്യയ്ക്കു വേണ്ടി കണ്ട സ്വപ്നത്തിന്റെ ഫലമാണ് ഇന്ന് നാം കാണുന്ന ചന്ദ്രയാൻ 3. ബഹിരാകാശ ഗവേഷണത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിയായിരുന്നു മിസൈൽ മാൻ എന്ന് അറിയപ്പെടുന്ന എ പി ജെ അബ്ദുൾ കലാം. ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയത്തിനു പിന്നിലും അദ്ദേഹത്തിന്റെ ചിന്തകൾ പ്രവർത്തിച്ചിരുന്നു.

2004ൽ എ പി ജെ അബ്ദുൾ കലാം ISRO സന്ദർശിക്കുന്നു. ഉദയ്പ്പൂരിൽ നടന്ന ഒരു സെമിനാറിന് വേണ്ടിയായിരുന്നു അദ്ദേഹം അവിടെ എത്തിച്ചേർന്നത്. സെമിനാറിന്റെ വിഷയം ഒരു ചാന്ദ്രദൗത്യമായിരുന്നു.

ചന്ദ്രന്റെ ഭ്രമണപഥത്തിന് 100 കിലോമീറ്റർ അടുത്ത് വരെ എത്താൻ തയ്യാറെടുത്തിരുന്ന ഒരു പദ്ധതി. അന്ന് അദ്ദേഹം ചോദിച്ചത് “നിങ്ങൾക്ക് ഇത്രയും ദൂരം പോകാമെങ്കിൽ എന്തുകൊണ്ട് ചന്ദ്രനിൽ എത്തിക്കൂടാ” എന്നായിരുന്നു.

അതിനുശേഷം നാല് വർഷങ്ങൾ പിന്നിട്ടിരുന്നു. 2008-ൽ ചന്ദ്രയാൻ-1 യാഥാർഥ്യമാകുന്നതിനു മുൻപ് അന്നത്തെ ISRO ചെയർമാൻ ആയിരുന്ന ജി മാധവൻ നായരോട് എ പി ജെ അബ്ദുൾ കലാം ചോദിക്കുന്നു.

“മാധവൻ, നമ്മൾ ചന്ദ്രനിലെത്തി എന്നതിന് ഈ ലോകത്തിനു മുൻപിൽ എന്തു തെളിവാണ് നമ്മൾ നല്കാൻ പോകുന്നത്?”

“എവറെസ്റ്റിലേക്കും അന്റാർട്ടിക്കയിലേക്കുമുള്ള യാത്രാദൗത്യങ്ങളിൽ നമ്മൾ നമ്മുടെ പതാക അവിടെ സ്ഥാപിച്ചു. ചാന്ദ്രദൗത്യത്തിന്റെ വിഷയത്തിൽ നമ്മൾ ലോകത്തെ ഡിജിറ്റൽ ഡാറ്റ ഉപയോഗിച്ച് ബോദ്ധ്യപ്പെടുത്താനാണ് കരുതുന്നത്. നമ്മൾ അതിൽ കൂടുതൽ എന്തെങ്കിലും ചെയ്യേണ്ടതുണ്ട് എന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ?

എന്നാൽ ആ ആശയം കേൾവിയിൽ ഏറെ എളുപ്പമുള്ളതാണെങ്കിലും അത് യാഥാർത്ഥ്യമാക്കുക എന്നത് ഏറെ ബുദ്ധിമുട്ടേറിയ ഒരു കാര്യമായിരുന്നു.  ഈ ചോദ്യമാണ് മൂൺ ഇമ്പാക്റ്റ് പ്രോബ് എന്ന ആശയത്തെപ്പറ്റിയുള്ള തന്റെ കാഴ്‌ചപ്പാട് മാറ്റിയതെന്ന് ജി മാധവൻ നായർ രേഖപ്പെടുത്തുന്നു. ഈ വിഷയം മാധവൻ നായർ തന്റെ സഹ ഗവേഷകരോട് ചർച്ച ചെയ്യുന്നു. പലരും ഇത് നടപ്പിലാക്കാൻ സാധിക്കില്ല എന്ന നിലപാടാണ് എടുത്തത്. എന്നാൽ, അതിനുവേണ്ടി ചിലർ മുന്നോട്ടുവന്നു. ദേശീയപതാക വരച്ചുചേർത്ത ഒരു മൂൺ ഇമ്പാക്ട് പ്രോബ് ആയിരുന്നു പോംവഴി. അതിൽ മൂന്ന് ഘടകങ്ങളുണ്ടായിരുന്നു- ഒന്ന് ഒരു മാസ് സ്പെക്ട്രോ മീറ്റർ, രണ്ട് ഒരു ക്യാമറ, മൂന്ന്, ഒരു ആൾട്ടിമീറ്റർ. അങ്ങനെ ഏറെ മാറ്റങ്ങൾക്കും തയ്യാറെടുപ്പുകൾക്കും ശേഷം ഇന്ത്യ ആ ദൗത്യം വിജയകരമായി പൂർത്തിയാക്കി. ചന്ദ്രനിൽ ഇന്ത്യ തൻറെ അടയാളം സ്ഥാപിച്ചു.

ഈ യാത്ര ഒട്ടും ചെറുതായിരുന്നില്ല. ഒരു കാലത്ത് സ്വപ്നങ്ങളിൽ മാത്രം നിലനിന്നിരുന്ന ഒന്നിലേക്കുള്ള നമ്മുടെ ദൂരം കുറഞ്ഞു വരികയാണ്. ചന്ദ്രൻ അകലെയല്ല, അടുത്താണ്.

Related articles

Share article

Latest articles

Stay connected