ആ രംഗം രണ്ടാമത് അഭിനയിക്കാൻ തയ്യാറായില്ല: ഉർവശി

അച്ചുവിന്റെ അമ്മ മലയാളികൾ എന്നും ആവർത്തിച്ചു കാണുന്ന സിനിമകളിലൊന്നാണ്. അതിൽ ഉർവശിയും മീരാ ജാസ്മിനും മത്സരിച്ചഭിനയിച്ച ഒരു രംഗമാണ് അടുക്കളയിൽ വച്ച് ഉർവശി ഇംഗ്ലീഷ് പറയാൻ ആരംഭിക്കുന്നത്. ഈ രംഗം അഭിനയിക്കാൻ തയ്യാറാകുമ്പോൾ കൃത്യമായ ഒരു പ്ലാൻ ഉർവശിയുടെ മനസ്സിൽ ഉണ്ടായിരുന്നില്ല. സംവിധായകൻ സത്യൻ അന്തിക്കാടുമായി സംസാരിച്ചപ്പോൾ വെറുതെ ആ രംഗമൊന്ന് ഷൂട്ട് ചെയ്തു നോക്കാം എന്നു പറഞ്ഞ് ആരംഭിക്കുന്നു. ഏതെങ്കിലും ഒരു കറിയുണ്ടാക്കുന്നത് മോശം ഇംഗ്ലീഷിൽ പറഞ്ഞു നോക്കാൻ സത്യൻ അന്തിക്കാട് പറഞ്ഞു. ആ രംഗം അഭിനയിച്ച് നോക്കി ശരിയായില്ലെങ്കിൽ പിന്നീട് ഒന്നുകൂടെ ഷൂട്ട് ചെയ്യാമെന്നാണ് കരുതിയിരുന്നത്. എന്നാൽ ആ രംഗം അസാമാന്യമായി. പക്ഷെ മീരാ ജാസ്മിൻ ഉർവശിയുടെ പ്രകടനം കണ്ട് എല്ലാം മറന്ന് അമ്പരന്ന് നിന്നു. ആ രംഗം ഒന്നുകൂടെ ഷൂട്ട് ചെയ്യാനാവശ്യപ്പെട്ടപ്പോൾ പക്ഷെ ഉർവശി അതിന് തയ്യാറായില്ല. ഒരു രംഗം ആദ്യ തവണ അഭിനയിക്കുന്നത്ര സ്വാഭാവികതയോടെ രണ്ടാം തവണ അഭിനയിക്കുക എന്നത് ഏറെ ബുദ്ധിമുട്ടാണ്. അതിനാൽ ആ രംഗം താൻ രണ്ടാമത് അഭിനയിച്ചില്ല. അതുവരെയുള്ള രംഗം കട്ട് ചെയ്ത് മറ്റൊരു ഷോട്ട് ആയാണ് മീരാ ജാസ്മിന്റെ രംഗങ്ങൾ ചിത്രീകരിച്ചത്.

ചാൾസ് എന്റർപ്രൈസസ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് ഉർവശി തന്റെ അനുഭവങ്ങൾ പങ്കുവച്ചത്.

ശ്രീനിവാസനും ഇന്നസെന്റും പോലെയുള്ള കലാകാരന്മാർ സജീവമായിരുന്ന കാലഘട്ടത്തെപ്പറ്റിയും ഉർവശി സംസാരിച്ചു. ആ കാലം ഓർക്കുമ്പോൾ, ഇനി അത്തരത്തിലുള്ള കലാകാരൻമാർ ഉണ്ടാകില്ല എന്നത് വലിയൊരു ദുഃഖമായി തോന്നാറുണ്ട്. സ്ഫടികം പോലെയുള്ള സിനിമകൾ വീണ്ടും കാണുമ്പോൾ ഇനി അങ്ങനെയൊരു കാലം ഇല്ലല്ലോ എന്നോർത്ത് ദുഃഖം തോന്നാറുണ്ട്. പക്ഷെ അവരെ ഇന്നും അതേ രൂപത്തിലും ഭാവത്തിലും കാണുമ്പോൾ സന്തോഷവും അവരിപ്പോഴും ഒപ്പമുള്ളതുപോലെ ഒരു തോന്നലും ഉണ്ടാവാറുണ്ട്. ഒടുവിൽ ഉണ്ണികൃഷ്ണൻ, തിലകൻ, നെടുമുടി വേണു, ജഗതി ശ്രീകുമാർ തുടങ്ങിയവരെല്ലാം ഉണ്ടായിരുന്ന കാലം സിനിമയിൽ സമൃദ്ധിയുടെ കാലമായിരുന്നു എന്ന് അന്ന് നമ്മൾ തിരിച്ചറിഞ്ഞില്ല. അവരിപ്പോഴും നമ്മുടെ കൂടെ ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. പക്ഷെ അവരെയിപ്പോൾ വളരെയധികം മിസ്സ് ചെയ്യുന്നുണ്ട് എന്നും ഉർവശി പറഞ്ഞു.

Related articles

Share article

Latest articles

Stay connected