മലയാളസിനിമയിലെ മികച്ച അദ്ധ്യാപകർ

ചില അദ്ധ്യാപകരെ നമ്മൾക്കൊരിക്കലും മറക്കാൻ സാധിക്കില്ല. വാത്സല്യവും പ്രചോദനവും നൽകി, ഓരോ തോൽവികളിലും കൈ പിടിച്ചുയർത്തി, അദ്ധ്യാപകർ നമ്മെ വരാനിരിക്കുന്ന ജീവിതത്തിന് പ്രാപ്തരാക്കുന്നു. അദ്ധ്യാപകരോടുള്ള ബഹുമാനസൂചകമായി എല്ലാ വർഷവും സെപ്റ്റംബർ 5ന് നമ്മൾ അദ്ധ്യാപകദിനം ആഘോഷിക്കുന്നു. മലയാളസിനിമ ഒരിക്കലും മറക്കാത്ത ചില അദ്ധ്യാപകരെ നോക്കിയാലോ…

ഇന്നസെന്റ്

ആമിന ടൈലേഴ്സ് എന്ന സിനിമയിൽ ഇന്നസെന്റ് കുട്ടികളെ വിപരീതപദം പഠിപ്പിക്കുന്ന രംഗം ഓരോ മലയാളിയെയും ഊറിച്ചിരിപ്പിച്ചിട്ടുണ്ട്. അതേ സിനിമയിൽ തന്നെ, തൊട്ടടുത്ത ക്ലാസ്സിലെ ടീച്ചറോട് സംസാരിക്കുന്ന രംഗം ഓർമ്മയുണ്ടോ? അങ്ങനെയൊരു കേട്ടെഴുത്ത് പരീക്ഷ നടത്താൻ മറ്റാർക്ക് സാധിക്കും.

മാമുക്കോയ

ക്ലാസ് മുറിയിൽ പഠിപ്പിക്കുന്നവർ മാത്രമല്ല അദ്ധ്യാപകർ. തലയണമന്ത്രം സിനിമയിൽ മാമുക്കോയ ശ്രീനിവാസനെ ഡ്രൈവിംഗ് പഠിപ്പിക്കുന്ന രംഗം ഓർമ്മയുണ്ടോ? പോളിടെക്നിക്കിൽ പഠിച്ച ശ്രീനിവാസനെ ഡ്രൈവിംഗ് പഠിപ്പിക്കുന്ന മാമുക്കോയ മലയാളികൾ ഒരുകാലത്തും മറക്കാത്ത ഒരു കഥാപാത്രമാണ്.

കുതിരവട്ടം പപ്പു

“പ” യുടെ അടിയിൽ “ന” കിടന്നാൽ എന്ത് പറയും? മിന്നാരത്തിൽ കുട്ടികളെ പഠിപ്പിക്കാൻ വരുന്ന കുതിരവട്ടം പപ്പുവിന്റെ കഥാപാത്രം മലയാളികൾ ഇന്നും ഓർത്ത് ചിരിക്കുന്ന ഒന്നാണ്. ആർക്കും മര്യാദ പഠിപ്പിക്കാൻ കഴിയാത്ത കുട്ടികളെ നന്നാക്കാനായി വരുന്ന അദ്ധ്യാപകൻ. ഒടുക്കം കുസൃതിക്കാരായ കുട്ടികളുടെ കഥകൾ കേട്ട് പേടിച്ച് ജോലി നിർത്തി ഓടിപ്പോകേണ്ടി വരുന്ന കർക്കശക്കാരനായ ഒരു അദ്ധ്യാപകൻ.

മോഹൻലാൽ

“Book is beautiful, pen is beauty, pencil is very beauty of the family and the country in the radio come and going of the completely boys and girls and butterflies”

ഈ ഡയലോഗ് ഓർമ്മയുണ്ടോ? ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന സിനിമയിൽ ഗ്രാമപ്രദേശത്തെ ഒരു സ്‌കൂളിൽ ഇംഗ്ലീഷ് അദ്ധ്യാപകനായി എത്തിച്ചേർന്ന മോഹൻലാൽ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന രംഗം ആരും മറക്കാനിടയില്ല. ഉപ്പുമാവിന്റെ ഇംഗ്ലീഷ് ചോദിക്കുന്ന കുട്ടികളെ salt mango tree എന്ന് ആവർത്തിച്ച് പഠിപ്പിക്കുന്ന രംഗം കണ്ട് ചിരിക്കാത്തവരായി ആരുണ്ട്?

ജഗതി ശ്രീകുമാർ

പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ് സിനിമയിൽ പോളിയെ പഠിപ്പിക്കാനായി വരുന്ന അദ്ധ്യാപകൻ. സാധാരണ വിദ്യാഭ്യാസ രീതികളെ മറികടന്ന് തന്റേതായ സവിശേഷമായ രീതിയിൽ പോളിയെ പഠിപ്പിക്കാൻ ശ്രമിച്ച് ഒടുവിൽ ആ ശ്രമം ഉപേക്ഷിച്ച് പോകുന്ന പണ്ഡിറ്റ് ദീനദയാലിനെ നമ്മളാരും മറന്നുകാണാൻ വഴിയില്ല.

Related articles

Share article

Latest articles

Stay connected