60 @ 60

ചിത്രാമ്മയുടെ മികച്ച അറുപതു ഗാനങ്ങൾ

മലയാളത്തിലെ സംഗീതാസ്വാദകരുടെ ഹൃദയം കെ എസ് ചിത്രയുടെ കയ്യിലാണ്. ആ ശബ്ദം കേൾക്കാതെ ഒരു ദിവസം പിന്നിടുന്ന മലയാളികളുണ്ടാകില്ല. അറുപതാം വയസ്സിലെത്തുമ്പോൾ നേടാവുന്ന പുരസ്‌കാരങ്ങളുടെ പരമാവധിയിൽ എല്ലാം നേടിയെത്തുമ്പോഴും ചിത്ര തന്റെ സംഗീതയാത്ര തുടരുകയാണ്. കെ എസ് ചിത്ര പാടിയ പാട്ടുകൾ താരാട്ടായി കേട്ടവരും, അതേ സ്വരത്തിൽ പ്രണയകാലം ആസ്വദിച്ചവരുമാണ് നമ്മൾ. ജീവിതത്തിലെ ഓരോ പ്രതിസന്ധികളെയും തിരിച്ചടികളെയും നിറഞ്ഞ പുഞ്ചിരി കൊണ്ട് അതിജീവിച്ച ചിത്ര മലയാളികൾക്ക് സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും മുഖമാണ്. ദുഃഖം വന്നാലും സന്തോഷം വന്നാലും നമ്മൾ ഓടിച്ചെന്ന് കേൾക്കുന്ന സ്വരം.

മലയാളത്തിന്റെ വാനമ്പാടിയ്ക്കിന്ന് അറുപതാം പിറന്നാൾ… തിരഞ്ഞെടുത്താൽ തീരില്ല… പക്ഷെ എത്ര കേട്ടാലും മതിവരാത്ത ചിത്രച്ചേച്ചിയുടെ ഏറ്റവും മികച്ച അറുപതു പാട്ടുകൾ കേട്ടാലോ…

60  മേലേ വിണ്ണിൻ മുറ്റത്താരേ

ദേശ് രാഗത്തിലുള്ള ഈ ഗാനം സംഗീതസംവിധാനം ചെയ്തിരിക്കുന്നത് വിദ്യാസാഗറാണ്. ഗാനരചന ഗിരീഷ് പുത്തഞ്ചേരി.


59   ആറ്റുനോറ്റുണ്ടായൊരുണ്ണി

ശാന്തം എന്ന സിനിമയിലെ ഏറെ ശ്രദ്ധേയമായ ഒരു ഗാനം. കൈതപ്രത്തിന്റെ രചനയും സംഗീതസംവിധാനവും.


58   അമ്മൂമ്മക്കിളി വായാടി

ബേണി ഇഗ്‌നേഷ്യസിന്റെ സംഗീതസംവിധാനത്തിൽ ഗിരീഷ് പുത്തഞ്ചേരി രചിച്ച ഗാനം. നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾക്ക് വഴിയൊരുക്കിയ ചന്ദ്രലേഖയിലെ ഈ ഗാനം ഏറെ ശ്രദ്ധേയമായതാണ്.


57  പഞ്ചവർണ്ണ പൈങ്കിളിപ്പെണ്ണേ

ശുദ്ധധന്യാസി രാഗത്തിൽ ജോൺസൺ മാസ്റ്റർ സൃഷ്ടിച്ച സംഗീതം. കൈതപ്രത്തിന്റെ രചന. സല്ലാപത്തിലെ മറ്റ് ഗാനങ്ങളെപ്പോലെ ഇന്നും ആളുകൾ ഏറ്റു പാടുന്ന ഗാനം.


56  ചൂളമടിച്ച് കറങ്ങി നടക്കും

മറ്റൊരു ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ വിസ്മയം. സമ്മർ ഇൻ ബെത്ലഹേം എന്ന സിനിമയിൽത്തന്നെ ചിത്ര പാടിയ ഒരു രാത്രി കൂടി വിട വാങ്ങവേ എന്ന ഗാനവും ഇന്നും മലയാളികൾ മൂളിക്കൊണ്ടിരിക്കുന്ന പാട്ടുകളിൽ ഒന്നാണ്.


55   മലർകൾ കേട്ടേൻ

ക്ലാസ്സിക്കൽ സംഗീതത്തോട് ചേർന്നു നിൽക്കുന്ന ഒരു എ ആർ റഹ്മാൻ മാജിക്. കെ എസ് ചിത്രയുടെ ശബ്ദസൗന്ദര്യത്തെ വേണ്ട രീതിയിൽ മനസ്സിലാക്കി ഉപയോഗിച്ച ഗാനങ്ങളിലൊന്ന്.


54   തുമ്പയും തുളസിയും

മേഘം സിനിമ സൂപ്പർ ഹിറ്റ് ഗാനങ്ങളുടേതായിരുന്നു. ഗിരീഷ് പുത്തഞ്ചേരിയും ഔസേപ്പച്ചനും ചേർന്ന് സൃഷ്ടിച്ച മേഘത്തിലെ സുന്ദരഗാനം.


53   കണ്ണാടിക്കൈയ്യിൽ

ജോൺസൺ മാസ്റ്റർ സംഗീതം ചെയ്ത് കൈതപ്രം രചിച്ച ഗാനം. രണ്ടു ഗാനങ്ങൾ മാത്രമുള്ള പാവം പാവം രാജകുമാരനിലെ രണ്ടു പാട്ടുകളും ഇന്നും മലയാളികൾ മൂളിക്കൊണ്ടിരിക്കുന്നവയാണ്.


52   ഉണ്ണീ വാവാവോ

ഓരോ മലയാളിക്കും സുപരിചിതമായ താരാട്ട്. കൈതപ്രത്തിന്റെ രചന, മോഹൻ സിത്താരയുടെ സംഗീതസംവിധാനം. തലമുറകൾ കടന്നുപോകുമ്പോഴും ഇന്നും കേരളത്തിലെ വീട്ടകങ്ങളിൽ മൂളിക്കേൾക്കുന്ന ഗാനം.


51   കണ്ണാമ്മൂച്ചി യേനെടാ

ഐശ്വര്യ റായുടെ അഭൗമസൗന്ദര്യത്തിന് കെ എസ് ചിത്രയുടെ അതുല്യശബ്ദം. വൈരമുത്തുവിന്റെ വരികൾ, എ ആർ റഹ്മാന്റെ സംഗീതം. ഓരോ കാലത്തെയും സംഗീതാസ്വാദകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന ഗാനം.


50   ശലഭം വഴിമാറുമാ

എം ജി രാധാകൃഷ്ണന്റെ സംഗീതത്തിൽ എസ് രമേശൻ നായർ രചിച്ച ഈ ഗാനം കെ എസ് ചിത്രയുടെയും എം ജി ശ്രീകുമാറിന്റെയും ശബ്ദത്തിൽ അനശ്വരമായി. ഇന്നും പ്രണയികൾ ആവർത്തിച്ചു കേട്ടുകൊണ്ടിരിക്കുന്ന ഗാനങ്ങളിലൊന്ന്.


49   പൊൻ മുളം തണ്ടു മൂളും

ചന്ദ്രോത്സവത്തിലെ എല്ലാ ഗാനങ്ങളും മലയാളിയുടെ മനസ്സിനോട് ചേർന്നു നിൽക്കുന്നവയാണ്. വിദ്യാസാഗറിന്റെ സംഗീതസംവിധാനത്തിൽ ഗിരീഷ് പുത്തഞ്ചേരി രചിച്ച ഈ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.


48   മലർകളേ മലർകളേ

ഹരിഹരനും കെ എസ് ചിത്രയും ചേർന്ന് ആലപിച്ച ഏഴേകാൽ മിനിറ്റ് ദൈർഘ്യമുള്ള ഈ ഗാനം കേട്ടവർക്കൊന്നും ഇതിൽ നിന്ന് പുറത്തുകടക്കാനായിട്ടില്ല. വീണ്ടും ഒരു ഏ ആർ റഹ്മാൻ വൈരമുത്തു മാജിക്.


47   നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ

രവീന്ദ്രൻ മാസ്റ്ററുടെ സംഗീതത്തിൽ കെ ജയകുമാർ രചിച്ച ഗാനം. ദേശ് രാഗത്തിൽ സൃഷ്ടിക്കപ്പെട്ട ഈ സുന്ദരഗാനം മലയാളികൾക്ക് ഇന്നും കേട്ട് മതിവരാത്തതാണ്.


46   കളരിവിളക്ക് തെളിഞ്ഞതാണോ

പുരുഷസൗന്ദര്യത്തെ വർണ്ണിക്കുന്ന മലയാളത്തിലെ ചുരുക്കം പാട്ടുകളിലൊന്ന്. പഹാഡി രാഗത്തിൽ ബോംബെ രവി സംഗീതം നൽകിയ ഈ ഗാനം രചിച്ചത് കെ ജയകുമാറാണ്. ഒരു വടക്കൻ വീരഗാഥ എന്ന സിനിമയിലെ സിനിമയോളം തന്നെ ക്ലാസ്സിക് ആയ ഒരു ഗാനം.


45   പുഴയോരത്തിൽ പൂന്തോണിയെത്തീല

അഥർവ്വം സിനിമയിലെ ഗാനം.ഇളയരാജയുടെ സംഗീതം. ഓ എൻ വി കുറുപ്പിന്റെ വരികൾ. ശിവരഞ്ജിനി രാഗത്തിൽ മറ്റൊരു ചിത്ര ക്ലാസിക്.


44   പുലർകാല സുന്ദര സ്വപ്നത്തിൽ

പി ഭാസ്കരന്റെ സുന്ദരമായ വരികൾക്ക് സംഗീതം നൽകിയത് രവീന്ദ്രൻ മാസ്റ്ററാണ്. ചിത്രയുടെ അതുല്യശബ്ദത്തിൽ മലയാളികൾക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനങ്ങളിലൊന്നാണ് ഈ ഗാനം. 


43   ഒളിച്ചിരിക്കാൻ വള്ളിക്കുടിലൊന്നൊരുക്കി

രഘുനാഥ് സേത്ത് മലയാളത്തിൽ സംഗീതം നൽകിയ ഒരേ ഒരു സിനിമ ആരണ്യകമാണ്. ഓ എൻ വി കുറുപ്പിന്റെ വരികൾ കെ എസ് ചിത്ര ആലപിച്ചു. ഈ ഗാനം ഇന്നും മലയാളികൾക്ക് ഗൃഹാതുരത്വത്തിന്റെ ശേഷിപ്പുകളാണ്.


42   ഞാറ്റുവേലക്കിളിയേ

മിഥുനം സിനിമയിലെ സുന്ദരഗാനം. എം ജി രാധാകൃഷ്ണന്റെ സംഗീതത്തിൽ ഓ എൻ വി കുറുപ്പിന്റെ വരികൾക്ക്‌ ചിത്രയുടെ മധുരശബ്ദം.


41   പത്തു വെളുപ്പിന്

വെങ്കലം സിനിമയിൽ ആഭേരി രാഗത്തിൽ പിറന്ന നിത്യഹരിതഗാനം. പി ഭാസ്കരന്റെ വരികൾ. രവീന്ദ്രൻ മാസ്റ്ററുടെ സംഗീതം.


40   ഈ പുഴയും കുളിർകാറ്റും

മയൂഖത്തിലെ ഏറെ ഏറ്റുപാടപ്പെട്ട ഗാനം. മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വരികൾക്ക് ബോംബെ രവിയുടെ സംഗീതം.


39   ഓമൽ കണ്മണി

വിനീത് ശ്രീനിവാസനൊപ്പം ചിത്ര പാടിയ ഈ ഗാനം പുറത്തിറങ്ങി വർഷങ്ങൾക്കു ശേഷവും ട്രെൻഡിങ് ആയി നിൽക്കുന്നു. നരൻ സിനിമയിലെ ഈ ഗാനത്തിന് വരികളെഴുതിയത് കൈതപ്രവും സംഗീതസംവിധാനം ചെയ്തത് ദീപക് ദേവുമാണ്.


38   നാഥാ നീ വരുമ്പോൾ

ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് അലക്സ് പോളിന്റെ സംഗീതസംവിധാനം. വാസ്തവം എന്ന സിനിമയിലെ ഈ ഗാനം ചിത്ര ആലപിച്ചത് പ്രദീപ് പള്ളുരുത്തിയോടൊപ്പമാണ്.


37   കളഭം തരാം

വടക്കുംനാഥൻ സിനിമയിലെ ഗാനങ്ങളെല്ലാം ജനങ്ങൾ ഏറ്റെടുത്തവയാണ്. ബിജു നാരായണനൊപ്പം കെ എസ് ചിത്ര പാടിയ ഈ യുഗ്മഗാനം ഇന്നും ആളുകൾ ആവർത്തിച്ചു കേൾക്കുന്ന ഒന്നാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് രവീന്ദ്രൻ മാസ്റ്ററുടെ സംഗീതം.


36   എന്തിനായ് നിൻ

വയലാർ ശരത് ചന്ദ്രവർമയുടെ വരികൾക്ക് രവീന്ദ്രൻ മാസ്റ്ററുടെ സംഗീതം. മിഴി രണ്ടിലും എന്ന സിനിമയിലെ ഏറെ മനോഹരമായ ഒരു ഗാനം.


35   ആറ്റിറമ്പിലെ കൊമ്പിലെ തത്തമ്മേ

ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ഇളയരാജയുടെ സംഗീതം. കാലാപാനി സിനിമയിൽ എം ജി ശ്രീകുമാറുമൊത്ത് പാടിയ ഗാനം.


34   താമരക്കണ്ണനുറങ്ങേണം

ഓരോ അമ്മമാരും പാടിയ ഒരു താരാട്ടുപാട്ട്. വാത്സല്യം സിനിമയ്ക്കുവേണ്ടി കൈതപ്രത്തിന്റെ വരികൾ, എസ് പി വെങ്കിടേഷിന്റെ സംഗീതസംവിധാനം.


33   തളിർ വെറ്റിലയുണ്ടോ

ഷിബു ചക്രവർത്തി വരികളെഴുതി എസ് പി വെങ്കിടേഷ് സംഗീതം നൽകി ജി വേണുഗോപാലിനോടൊപ്പം കെ എസ് ചിത്ര ആലപിച്ച ഗാനം. ധ്രുവം സിനിമയിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളിലൊന്ന്.


32   താമരക്കിളി പാടുന്നു

ദുഃഖത്തിനു മുൻപ് നൽകിയ മധുരം പോലെ മൂന്നാം പക്കത്തിലെ ഒരു ഗാനം. ഇളയരാജയുടെ സംഗീതം, ശ്രീകുമാരൻ തമ്പിയുടെ വരികൾ. എം ജി ശ്രീകുമാറിനൊപ്പം കെ എസ് ചിത്ര പാടിയ മികച്ച യുഗ്മഗാനങ്ങളിലൊന്ന്.


31   ഏഴിമല പൂഞ്ചോല

കെ എസ് ചിത്ര എന്ന ഗായികയുടെ ശബ്ദത്തിന്റെ പുതിയ സാദ്ധ്യതകൾ കണ്ടെത്തിയ ഗാനം. പി ഭാസ്കരന്റെ വരികൾ. എസ് പി വെങ്കിടേഷിൻറെ സംഗീതസംവിധാനം. മോഹൻലാലിനൊപ്പം ചേർന്ന് പാടിയ ഒരു യുഗ്മഗാനം.


30   കാർമുകിൽ‌വർണ്ണന്റെ ചുണ്ടിൽ

ഹരികാംബോജി രാഗത്തിൽ നന്ദനത്തിലെ അതുല്യഗാനം. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ. രവീന്ദ്രൻ മാസ്റ്ററുടെ സംഗീതം.


29   എന്ന് വരും നീ

ഹരികാംബോജി രാഗത്തിൽ തന്നെ മറ്റൊരു സുവർണഗാനം. കണ്ണകി സിനിമയ്ക്കു വേണ്ടി കൈതപ്രം വിശ്വനാഥിന്റെ സംഗീതത്തിൽ കൈതപ്രത്തിന്റെ വരികൾക്കുവേണ്ടി ചിത്ര ആലപിച്ച മനോഹരഗാനം.


28   പൊന്നുഷസ്സെന്നും

മേഘമൽഹാർ സിനിമ സംഗീതപ്രേമികൾ ആവർത്തിച്ചു കാണുന്ന ഒന്നാണ്. ഓ എൻ വി കുറുപ്പിന്റെ വരികൾക്ക് രമേഷ് നാരായണിന്റെ സംഗീതം. പി ജയചന്ദ്രനൊപ്പം കെ എസ് ചിത്ര പാടിയ അതുല്യഗാനങ്ങളിലൊന്ന്.


27   വരുവാനില്ലാരുമിങ്ങൊരുനാളുമീവഴി

മണിച്ചിത്രത്താഴ് സിനിമാപ്രേമികൾക്കും സംഗീതപ്രേമികൾക്കും ഒരു വിരുന്നു തന്നെയായിരുന്നു. മധു മുറ്റത്തിന്റെ വരികൾക്ക് എം ജി രാധാകൃഷ്ണന്റെ സംഗീതത്തിൽ കെ എസ് ചിത്ര പാടി നിത്യഹരിതമാക്കിയ ഗാനം.


26   കാറ്റേ നീ വീശരുതിപ്പോൾ

മലയാളികളുടെ അബോധത്തിൽ പോലും ഉറങ്ങിക്കിടക്കുന്ന പാട്ട്. തിരുനല്ലൂർ കരുണാകരന്റെ വരികൾ, എം ജി രാധാകൃഷ്ണന്റെ സംഗീതം. കെ എസ് ചിത്രയുടെ സ്വരമാധുര്യത്താൽ സമ്പന്നമായ രണ്ടു രാഗങ്ങളിഴ ചേർത്ത് സൃഷ്ടിച്ച ഗാനം.


25   ധും ധും ധും ധും ദൂരെയേതോ

ഇന്നും കേരളത്തിലെ സ്റ്റേജുകളിൽ നിറഞ്ഞു നിൽക്കുന്ന ഗാനം. ഗിരീഷ് പുത്തഞ്ചേരിയും വിദ്യാസാഗറും കെ എസ് ചിത്രയും ചേർന്നാൽ മറിച്ചൊന്ന് സംഭവിക്കാറില്ല.


24   കണ്ണാടിയാദ്യമായെൻ

സർഗം സിനിമ മികച്ച ഗാനങ്ങളാൽ സമ്പന്നമായിരുന്നു. യൂസഫലി കേച്ചേരിയുടെ വരികൾക്ക് ബോംബെ രവിയുടെ സംഗീതം. ഈ ഗാനം ഇന്നും മലയാളികളുടെ മനസ്സിൽ അതുല്യമാണ്.


23   വെണ്ണിലാവോ ചന്ദനമോ

വാത്സല്യം നിറയുന്ന ശബ്ദത്താൽ ചിത്ര സമ്പൂർണമാക്കിയ ഗാനം. ജോൺസൻ കൈതപ്രം കൂട്ടുകെട്ടിൽ പിറന്ന സുവർണഗീതങ്ങളിലൊന്ന്.


22   പാടി തൊടിയിലേതോ

ദർബാർ രാഗത്തിൽ പിറന്ന മറ്റൊരു രവീന്ദ്രൻ മാസ്റ്റർ-ഗിരീഷ് പുത്തഞ്ചേരി വിസ്മയം. കെ എസ് ചിത്രയുടെ ശബ്ദമാധുര്യത്തിൽ പിറന്ന മറ്റൊരു ഗാനശില്പം.


21   കുന്നിമണിച്ചെപ്പു

ശങ്കരാഭരണത്തിൽ ജോൺസൺ മാസ്റ്റർ തീർത്ത വിസ്മയം. പൊന്മുട്ടയിടുന്ന താറാവ് എന്ന ശ്രീനിവാസൻ ചിത്രത്തിൽ ഓ എൻ വി കുറുപ്പ് രചിച്ച് ചിത്രാമ്മ ആലപിച്ച ഈ ഗാനം ഇന്നും ഓരോ കേൾവിയിലും പുതിയതാണ്.


20   ഇന്ദ്രനീലിമയോലും

വൈശാലിയിലെ എവർ ഗ്രീൻ ക്ലാസിക് ഗാനം. ഓ എൻ വി കുറുപ്പിന്റെ പദസമ്പത്തിന് ബോംബെ രവിയുടെ മാസ്മരികമായ ഈണം, ചിത്രയുടെ ശബ്ദം കൂടി ചേർന്നപ്പോൾ രൂപം കൊണ്ടത് മലയാളത്തിലെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായിരുന്നു.


19   കണ്ണാന്തുമ്പീ പോരാമോ

കുട്ടിക്കാലത്തിന്റെ ഓർമകളിലേക്ക് നമ്മളെ ഓരോരുത്തരെയും കൈപിടിച്ചു കൊണ്ടുപോകുന്ന ഒരു പാട്ട്. ഔസേപ്പച്ചന്റെ സംഗീതത്തിന് ബാല്യത്തിന്റെ കൗതുകം മുഴുവൻ തുളുമ്പി നിൽക്കുന്ന ബിച്ചു തിരുമലയുടെ വരികൾ. കെ എസ് ചിത്ര വീണ്ടും വീണ്ടും മലയാളിയെ തങ്ങളുടെ ബാല്യകാലത്തിലേക്ക് പാടി വിളിക്കുകയായിരുന്നു ഈ ഗാനത്തിലൂടെ.


18   തങ്കത്തോണി

ഉർവശിയുടെ അഭിനയരംഗങ്ങളും കെ എസ് ചിത്രയുടെ ശബ്ദസൗന്ദര്യവും കൊണ്ട് സമ്പന്നമായ ഒരു ഗാനം. കൈതപ്രത്തിന്റെ വരികൾക്ക് ജോൺസൺ മാസ്റ്ററുടെ സംഗീതം.


17 ദേവകന്യക സൂര്യതംബുരു

ഗിരീഷ് പുത്തഞ്ചേരിയുടെ വിരലുകൾ ചലിക്കുന്നത് ജോൺസൺ മാസ്റ്റർക്കു വേണ്ടിയാണെങ്കിൽ അവിടെ പിറക്കുന്നത് ഒരു മായാജാലമായിരിക്കും. ചിത്രയുടെ ശബ്ദസൗകുമാര്യം അതിനു മാറ്റ് കൂട്ടുന്നു.


16   ആയിരം കണ്ണുമായ്

ഗാനഗന്ധർവനൊപ്പം മലയാളത്തിന്റെ വാനമ്പാടി പാടി അവിസ്മരണീയമാക്കിയ ഗാനങ്ങളിലൊന്ന്. ജെറി അമൽദേവിന്റെ സവിശേഷമായ സംഗീതശൈലിയും ബിച്ചു തിരുമലയുടെ വാക്കുകളും രണ്ട് സംഗീതപ്രതിഭകളുടെ ശബ്ദസൗകുമാര്യവും ഇഴചേരുമ്പോൾ അത്ഭുതങ്ങൾ മാത്രമേ സംഭവിക്കൂ.


15   പൊന്നും തിങ്കൾ പോറ്റും

വാത്സല്യത്തിന്റെ പര്യായമാണ് ചിത്രചേച്ചിയുടെ ശബ്ദം. ദുഃഖിച്ചിരിക്കുമ്പോൾ നമ്മെ വന്ന് തലോടിപ്പോകുന്ന ഒരു പാട്ട്. മോഹൻ സിത്താരയുടെ സംഗീതം. ഓ എൻ വിയുടെ വരികൾ.


14 ശ്യാമമേഘമേ നീ

ശ്യാമിന്റെ പാടാൻ ഏറെ ബുദ്ധിമുട്ടുള്ള ഒരു ഈണം. പക്ഷെ ഗായിക ചിത്രയാണ്. ഇന്നും മലയാളികൾ ആവർത്തിച്ചു കേട്ടുകൊണ്ടിരിക്കുന്ന ഗാനങ്ങളിലൊന്ന്. ഗാനരചന ചുനക്കര രാമൻകുട്ടി.


13   പാലപ്പൂവേ

കാപി രാഗത്തിൽ ഒരു ഗന്ധർവഗീതം. ഗാനത്തെ അക്ഷരാർത്ഥത്തിൽ അഭൗമമെന്ന് വിളിക്കാവുന്ന തലത്തിലെത്തിക്കുന്ന ഗാനശില്പികളായ കൈതപ്രവും ജോൺസണും ചിത്രയും.


12   മഞ്ഞൾ പ്രസാദവും

വീണ്ടും ഒരു ബോംബെ രവി ഓ എൻ വി കൂട്ടുകെട്ട്. ചിത്രയുടെ ശബ്ദസൗന്ദര്യത്തിൽ ഗാനം അതിമനോഹരമാകുന്നു. അനേകം പ്രണയഗാനങ്ങൾ പിറന്നിട്ടുള്ള മോഹനത്തിൽ മറ്റൊരു പ്രണയഗാനം. ചിത്ര രണ്ടാമത് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയത് ഈ ഗാനത്തിലൂടെയാണ്.


11 മാലേയം മാറോടലിഞ്ഞും

ശരത്തിന്റെ ഏറെ സങ്കീർണ്ണമായ സംഗീതശൈലിയിൽ ഒരു ഗാനം. ഗിരീഷ് പുത്തഞ്ചേരിയുടെ വാക്കുകൾക്കും ചിത്രയുടെ ശബ്ദത്തിനുമൊപ്പം ഗാനം അതിമധുരമാകുന്നു. 


10   രാജഹംസമേ

ഹിന്ദോളത്തിൽ ഒരു കൈതപ്രം ജോൺസൺ മാസ്റ്റർ വിസ്മയം.


9   തീരമേ

പുതുമുഖ സംഗീത സംവിധായകരിൽ ഉൾപ്പെട്ട സുഷിൻ ശ്യാമിന്റെ സംഗീത സംവിധാനത്തിൽ സൂരജ് സന്തോഷിനൊപ്പം ചിത്ര പാടിയ ഗാനം. അൻവർ അലിയുടെ വരികൾ. കാലം കടന്നുപോകുമ്പോഴും നിലനിൽക്കുന്ന ചിത്രയുടെ സ്വരമാധുര്യത്തിന്റെ സാക്ഷ്യം.


8  അഞ്ജലീ അഞ്ജലി

ഡ്യുയറ്റ് എന്ന സിനിമയിലെ മനോഹരയുഗ്മഗാനം. പാടിയത് എസ് പി ബാലസുബ്രഹ്മണ്യത്തോടൊപ്പം. ഏ ആർ റഹ്മാന്റെ സംഗീതത്തിന് വരികളെഴുതിയത് വൈരമുത്തു. പ്രണയികൾ ഇന്നും ഏറ്റുപാടുന്ന ഒരു അനശ്വരഗാനം.


7   മനസ്സിൻ മടിയിലെ മാന്തളിരിൻ

കെ എസ് ചിത്ര തന്നെ രണ്ടു തവണ രണ്ടു സിനിമകളിലായി ആലപിച്ച ഗാനം. മാനത്തെ വെള്ളിത്തേരിൽ വാണി ജയറാമിനൊപ്പം ആദ്യം. ശേഷം 2019ൽ വിജയ് സൂപ്പറും പൗർണ്ണമിയും എന്ന സിനിമയ്ക്കുവേണ്ടി വീണ്ടും അതേ ഗാനം ആലപിക്കുന്നു. ഷിബു ചക്രവർത്തി രചിച്ച ഗാനത്തിന് ഈണം പകർന്നത് ജോൺസൺ മാസ്റ്ററാണ്.


6 എന്മേൽ വിഴുന്ത മഴത്തുള്ളിയേ

മെയ് മാദം എന്ന തമിഴ് സിനിമയ്ക്കായി ചിത്രയും ജയചന്ദ്രനും ചേർന്ന് പാടിയ ഗാനം. വൈരമുത്തുവിന്റെ വരികൾക്ക് ഏ ആർ റഹ്മാന്റെ സംഗീതം.


5  കണ്ണാളനേ

ഏ ആർ റഹ്മാനൊപ്പം ചേർന്ന് ചിത്ര ആലപിച്ച ഗാനം. ഏ ആർ റഹ്മാന്റെ തന്നെ സംഗീതം. മണിരത്നത്തിന്റെ സ്പർശം പതിഞ്ഞ സമ്പന്നമായ ഗാനദൃശ്യങ്ങൾ. വൈരമുത്തുവിന്റെ പദഭാവന.


4   ഓവ്വൊരു പൂക്കളുമേ
 

ഓട്ടോഗ്രാഫ് എന്ന സിനിമയ്ക്കായി സിന്ധുഭൈരവി രാഗത്തിൽ ഭരദ്വാജിന്റെ സംഗീതസംവിധാനത്തിൽ ചിത്ര ആലപിച്ച ഗാനം. ഈ ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ചിത്ര നേടി. പാ വിജയുടെ ഗാനരചനയും ഈ പാട്ടിനെ ഏറെ ശ്രദ്ധേയമാക്കി.


3   പാടറിയേൻ പടിപ്പറിയേൻ

സിന്ധുഭൈരവി എന്ന സിനിമയ്ക്കായി ഇളയരാജയുടെ സംഗീതത്തിൽ കെ എസ് ചിത്ര പാടിയ ഗാനം, വൈരമുത്തുവിന്റെ വരികൾ. ചിത്രയ്ക്ക് ആദ്യമായി മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് ഈ ഗാനത്തിലൂടെ ലഭിക്കുന്നു.


2  വാർമുകിലേ വാനിൽ നീ

മഴ എന്ന സിനിമ മുഴുവനായും സംഗീതം തന്നെയായിരുന്നു. ആ സിനിമയ്ക്കായി ജോഗ് രാഗത്തിൽ പിറന്ന അതുല്യഗീതം. യൂസഫലി കേച്ചേരിയുടെ വരികൾക്ക് രവീന്ദ്രൻ മാസ്റ്ററുടെ സംഗീതം.


1   ഇന്ദുപുഷ്പം ചൂടി നിൽക്കും

വൈശാലിയിലെ മറ്റൊരു അതുല്യഗാനം. ബോംബെ രവി ഓ എൻ വി കൂട്ടുകെട്ടിൽ പിറന്ന മറ്റൊരു അനശ്വരസൃഷ്ടി. മലയാളത്തിൽ മിയാൻമൽഹർ രാഗത്തിൽ പിറന്ന ഗാനങ്ങൾ വളരെ കുറവാണ്. എന്നാൽ അവയെല്ലാം അത്ഭുതങ്ങളായിരുന്നു. അവയിലൊന്ന്.  മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ഈ ഗാനത്തിലൂടെ ചിത്രയ്ക്ക് ലഭിച്ചു.

Related articles

Share article

Latest articles

Stay connected